ഇന്ത്യയെയും നരേന്ദ്രമോദി സർക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന ‘കോക്രോച്ച് പാർട്ടി’ (#CockroachParty) നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വിദേശത്തിരുന്ന് ആസൂത്രണം ചെയ്യുന്ന ഇത്തരം ഗൂഢാലോചനകൾക്ക് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളിലെ ചിലർ സഹായം നൽകുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. വ്യാജ വാർത്തകളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയയും ബോട്ടുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന കാലഘട്ടമാണിതെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാണിക്കുന്നു. പുറമേക്ക് സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, വ്യാജ വാർത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ച പല വിദേശ രാജ്യങ്ങളിലും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്നും ഭാരതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാൻ അവർ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
കോവിഡ് മഹാമാരി, റഷ്യ-ഉക്രെയ്ൻ യുദ്ധം, യു.എസ്-ഇറാൻ സംഘർഷം, ആഗോള ഊർജ്ജ പ്രതിസന്ധി, ചൈനീസ് കടന്നുകയറ്റം തുടങ്ങി ലോകത്തിലെ വൻശക്തികളെപ്പോലും ഉലച്ചുകളഞ്ഞ പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നുപോയത്. എന്നാൽ, ഈ കൊടുങ്കാറ്റുകൾക്കിടയിലും ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാനും സമ്പദ്വ്യവസ്ഥയെ വളർച്ചയുടെ പാതയിൽ മുന്നോട്ട് നയിക്കാനും പ്രധാനമന്ത്രി മോദിക്ക് സാധിച്ചു. ഇതാണ് യഥാർത്ഥ നേതൃത്വത്തിന്റെ കരുത്തെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.
രാജ്യവും ലോകവും ഇത്തരം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ ഭാരതീയർ ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചില വിദേശ ശക്തികൾക്കോ, ഇവിടുത്തെ തരംതാണ പ്രതിപക്ഷ രാഷ്ട്രീയക്കാർക്കോ, ചില മോദി വിരുദ്ധ കോമാളികൾക്കോ ഒന്നും തന്നെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുള്ള ഒത്തൊരുമയെയും ദൃഢനിശ്ചയത്തെയും തളർത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് #ViksitBharat എന്ന ഹാഷ്ടാഗോടെ അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.




