പതിറ്റാണ്ടിന് ശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിൽ തലസ്ഥാന നഗരി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന വി. ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തുന്നത്. തിരക്ക് അനിയന്ത്രിതമായതോടെ നിയുക്ത എംഎൽഎമാർക്കും പ്രമുഖ നേതാക്കൾക്കും പോലും ഇരിപ്പിടം കിട്ടാത്ത വൻ പ്രതിസന്ധിയാണ് വേദിയിലുള്ളത്.
പതിറ്റാണ്ടിന് ശേഷം യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശക്കടലിലാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരു ലക്ഷത്തോളം ആളുകളാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ മുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പ്രവർത്തകരാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.
എന്നാൽ, പ്രവർത്തകരുടെ വൻ തിരക്ക് കാരണം സത്യപ്രതിജ്ഞാ വേദിയിലെ ക്രമീകരണങ്ങൾ പൂർണ്ണമായും അനിയന്ത്രിതമായി മാറിയിരിക്കുകയാണ്. വിവിഐപികൾക്കായി പ്രത്യേകം തരംതിരിച്ച മുൻനിരകളിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ ഇരച്ചുകയറി ഇരിപ്പിടങ്ങൾ കൈക്കലാക്കി. ഇതോടെ, സത്യപ്രതിജ്ഞ ചെയ്യാനെത്തിയ നിയുക്ത എംഎൽഎമാർക്കും മറ്റ് പ്രമുഖ പാർട്ടി നേതാക്കൾക്കും പോലും വേദിയിൽ ഇരിപ്പിടം കിട്ടാത്ത വൻ പ്രതിസന്ധിയാണ് നിലവിലുള്ളത്.
മുൻനിരയിലെ തിരക്ക് ഒഴിവാക്കാനും നേതാക്കൾക്ക് വഴിയൊരുക്കാനും പോലീസ് കനത്ത ശ്രമം നടത്തുന്നുണ്ടെങ്കിലും അനിയന്ത്രിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുകയാണ്. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് പോലീസ് നടപടികൾ കർശനമാക്കി വരികയാണ്.




