തൃശൂർ അന്തിക്കാട് പുത്തൻപീടികയിൽ ഭാര്യവീടിന് നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത പ്രതി, പോർച്ചിലിരുന്ന സ്കൂട്ടർ തീയിട്ടു നശിപ്പിച്ചു. തളിക്കുളം സ്വദേശിയായ ഷക്കീർ എന്നയാൾക്കെതിരെയാണ് ഭാര്യവീട്ടുകാർ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്തിക്കാട് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
രണ്ട് ഘട്ടങ്ങളായി ആക്രമണം: വെള്ളിയാഴ്ച വൈകീട്ട് 7.30 ഓടെയാണ് അന്തിക്കാട് പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാധാകൃഷ്ണന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവായ ഷക്കീറാണ് അതിക്രമം കാട്ടിയത്. അക്രമാസക്തനായി എത്തിയ ഇയാൾ വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. ഈ സമയം രാധാകൃഷ്ണന്റെ ഭാര്യയും മകളും കൊച്ചുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
പിന്നീടെത്തി സ്കൂട്ടർ കത്തിച്ചു: പോലീസ് മടങ്ങിയതിന് പിന്നാലെ, ഏതാനും മണിക്കൂറുകൾക്ക് ശേഷം ഷക്കീർ വീണ്ടും ഈ വീട്ടിൽ തിരിച്ചെത്തി. തുടർന്ന് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം തീയിട്ട് പൂർണ്ണമായി നശിപ്പിക്കുകയായിരുന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.
തുടർക്കഥയാകുന്ന അതിക്രമങ്ങൾ: പ്രതിയായ ഷക്കീർ മുൻപും ഇതേ രീതിയിൽ അതിക്രമങ്ങൾ കാട്ടിയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. പത്ത് മാസം മുൻപും ഇയാൾ ഈ വീട്ടിൽ കയറി ആക്രമണം നടത്തിയിരുന്നു. ഇതിന് പുറമെ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി അതിക്രമം കാണിച്ചതിനും ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. നിരന്തരമായി ഭീഷണി ഉയർത്തുന്ന പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.




