കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് കടുക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി വാഴ്ത്തിക്കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുയായികൾ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. വിവാദം കൊഴുക്കുന്നതിനിടെ സോഷ്യൽ മീഡിയയിലെ ചേരിതിരിഞ്ഞുള്ള പ്രചാരണങ്ങൾക്ക് ഹൈക്കമാൻഡ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
തൊടുപുഴ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലാണ് വി.ഡി. സതീശനെ പിന്തുണച്ച് കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവൻ നാട് നയിക്കും’, ‘നിലപാടിന്റെ രാജകുമാരൻ’ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് സതീശനായി അണികൾ നൽകുന്നത്. ഇടുക്കി തൊടുപുഴ പട്ടയംകവലയിലും കണ്ണൂർ ശ്രീകണ്ഠപുരത്തും എറണാകുളം കങ്ങരപ്പടിയിലും ടീം യുഡിഎഫിന്റെയും പ്രാദേശിക കോൺഗ്രസ് കമ്മിറ്റികളുടെയും പേരിൽ ബോർഡുകൾ ഉയർന്നു.
അതേസമയം, സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തിയത് ചർച്ചകൾക്ക് പുതിയ മാനങ്ങൾ നൽകി. എക്സിറ്റ് പോളുകളിൽ സതീശന് ലഭിക്കുന്ന മുൻതൂക്കം പരിഗണിക്കണമെന്നാണ് ലീഗിന്റെ നിലപാട്.
എന്നാൽ, സതീശനെതിരെ രൂക്ഷമായ പോസ്റ്ററുകളും ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മൂവാറ്റുപുഴയിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിക്കാൻ പി.ആർ. ഏജൻസികളെ ഉപയോഗിച്ച് സതീശൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം നടക്കില്ലെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.
മുഖ്യമന്ത്രി ചർച്ചകൾ അതിരുവിടുകയും ഘടകകക്ഷികൾ അതൃപ്തി അറിയിക്കുകയും ചെയ്തതോടെ എ.ഐ.സി.സി വിഷയത്തിൽ ഇടപെട്ടു. നേതാക്കളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കെ.പി.സി.സിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടെണ്ണൽ ഫലം വരും മുൻപേ പാർട്ടിയിലുണ്ടായ ഈ പോര് യുഡിഎഫ് ക്യാമ്പിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.




