കൊച്ചിയിലെ ഡിജെ പാർട്ടികൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ചില പബ്ബുകളിലും ഹോട്ടലുകളിലും ഡിജെ പാർട്ടികൾ പുലർച്ചെ വരെ നീളുന്ന സാഹചര്യത്തിലാണ് കർശന നടപടിയുമായി പൊലീസ് രംഗത്തെത്തിയത്. ഇത്തരം പാർട്ടികൾ ലഹരി വിതരണ കേന്ദ്രങ്ങളായി മാറുന്നുവെന്ന ഗൗരവകരമായ നിരീക്ഷണവും കമ്മീഷണർ പങ്കുവെച്ചു.
പ്രധാന ലഹരി വിതരണക്കാരനായ കെവിനെ പിടികൂടിയതോടെയാണ് ഡിജെ പാർട്ടികളിലെ ലഹരി ഇടപാടുകളെക്കുറിച്ച് പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചത്. പലയിടങ്ങളിലും ഡിജെ പാർട്ടികളുടെ മറവിൽ രാസലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാത്രി 11 മണിക്ക് തന്നെ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായി കമ്മീഷണർ അറിയിച്ചു. ബാർ ലൈസൻസ് സമയവും ഡിജെ പാർട്ടി സമയവും വെവ്വേറെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊച്ചിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ ചാടിപ്പോയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തു. സംഭവത്തിൽ ഉത്തരവാദികളായ മൂന്ന് പൊലീസുകാരെ വകുപ്പുതല നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. രഞ്ജിത്തിനെതിരായ കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായെന്നും ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
നഗരത്തിൽ ക്രമസമാധാന നില പാലിക്കുന്നതിനും ലഹരി മാഫിയയെ തുരത്തുന്നതിനും പരിശോധനകൾ ഇനിയും കർശനമാക്കാനാണ് പൊലീസ് തീരുമാനം.




