താമരശ്ശേരിയിൽ ചിക്കൻ സ്റ്റാളിൽ മോഷണം നടത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിലേൽപ്പിച്ചു. പരപ്പൻപൊയിലിലെ എം.ആർ ചിക്കൻ സ്റ്റാളിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കണ്ണൂർ തോട്ടങ്കൽ തടിക്കാവ് സ്വദേശി ടി.സി മഹേഷാണ് പിടിയിലായത്.
ചിക്കൻ സ്റ്റാളിന്റെ വാതിലിന് പൂട്ടുണ്ടായിരുന്നില്ല എന്ന പഴുത് ഉപയോഗിച്ചാണ് മഹേഷ് അകത്തുകയറിയത്. എന്നാൽ കടയ്ക്ക് സമീപത്തെ കാറിൽ ചിലർ ഇരിക്കുന്നത് ഇയാൾ ശ്രദ്ധിച്ചില്ല. മഹേഷിന്റെ നീക്കങ്ങളിൽ സംശയം തോന്നിയ ഇവർ ഇയാൾ അകത്തുകയറിയ ഉടൻ കടയുടെ വാതിൽ പുറത്തുനിന്ന് പൂട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രദേശത്തെ മറ്റ് മോഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ വട്ടക്കുണ്ടിലെ പച്ചക്കറി കടയിലും കാരാടിയിലെ ’18-കഫെ’ എന്ന ഷോപ്പിലും മോഷണം നടത്തിയത് താൻ തന്നെയാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയതിന് ഇയാൾക്കെതിരെ നിലവിൽ നിരവധി കേസുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി.
നാട്ടുകാരുടെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് മോഷ്ടാവിനെ ഉടൻ തന്നെ പിടികൂടാനായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.




