ഐശ്വര്യസൗഭാഗ്യങ്ങൾ നിറഞ്ഞ ഒരു വർഷം ലഭിക്കണമേ എന്ന പ്രാർത്ഥനയോടെ ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. മേടമാസത്തിലെ ഈ പുലരിയിൽ കണികണ്ടുണർന്ന മലയാളികൾക്ക് ഇനി ആഘോഷത്തിന്റെ ദിനരാത്രങ്ങൾ.
വിഷുത്തലേന്ന് ഒരുക്കിവച്ച കണികണ്ട് പുലർച്ചെ തന്നെ മലയാളികൾ വിഷു ആഘോഷങ്ങളിലേക്ക് കടന്നു. ഓട്ടുരുളിയിൽ അരിയുടേയും ചക്കയുടേയും മാങ്ങയുടേയും സമൃദ്ധിക്കൊപ്പം കണിക്കൊന്നപ്പൂവും വാൽക്കണ്ണാടിയും ഗുരുവായൂരപ്പന്റെ വിഗ്രഹവും ചേർന്നൊരുക്കിയ കണി കണ്ടാണ് ഓരോരുത്തരും ഇന്നുണർന്നത്. കുടുംബത്തിലെ മുതിർന്നവർ കണി കാണിച്ച ശേഷം നൽകുന്ന കൈനീട്ടമാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സന്തോഷം പകരുന്നത്.
പലയിടങ്ങളിലും പുലർച്ചെ തന്നെ പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും ആവേശകരമായ രീതിയിലാണ് വിഷുവിനെ വരവേറ്റത്. ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രവും ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ പൂജകളും ദർശന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അടുക്കളയിൽ വിഭവസമൃദ്ധമായ വിഷുസദ്യ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് വീട്ടമ്മമാർ. കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കൺതുറക്കുന്ന ഈ വിഷുപ്പുലരിയിലെ സൗഭാഗ്യങ്ങൾ വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം.
എല്ലാവർക്കും ഇ-ചാനലിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു…




