ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് പരാജിതന്റെ കപട ആത്മവിശ്വാസമാണെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പി ആർ ഏജൻസികൾ എപ്പോഴും കൂടെയില്ലാത്തതിനാലാണ് മോശം പദപ്രയോഗങ്ങളിലൂടെ മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം പുറത്തുവരുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ താൻ നിർദ്ദേശിച്ച പലർക്കും സീറ്റ് ലഭിച്ചില്ലെന്നത് സത്യമാണെന്നും, പ്രത്യേകിച്ച് ജോസഫ് വാഴക്കന് സീറ്റ് നൽകാത്തതിൽ തനിക്ക് വലിയ വേദനയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം, യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് തിരുവല്ലയിലെ കൺവെൻഷനിൽ പി.ജെ. കുര്യൻ പരസ്യമായി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നിലവിൽ അത്തരം ചർച്ചകൾ കോൺഗ്രസിൽ നടക്കുന്നില്ലെന്ന് വ്യക്തമാക്കി. മുതിർന്ന നേതാക്കളുമായി ആലോചിച്ച് ‘കർണാടക മാതൃകയിൽ’ പാർട്ടി മുന്നോട്ട് പോകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആയിരിക്കുമെന്ന് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്ന് സതീശൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു.




