മലപ്പുറം: തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ കായികമന്ത്രി വി അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ. കഴിഞ്ഞ തെരഞ്ഞടുപ്പുകളിലെല്ലാം കപ്പും സോസറും ചിഹ്നത്തിൽ മത്സരിച്ചതിന് ശേഷമാണ് വി അബ്ദുറഹിമാൻ ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. ഒരു ലോക്സഭാ തെരഞ്ഞടുപ്പിലും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുമിലുമാണ് കപ്പും സോസറും ചിഹ്നത്തിൽ അബ്ദുറഹിമാൻ മത്സരിച്ചത്.
പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിൽ ലീഗിലെ ഇ ടി മുഹമ്മദ് ബഷീഷിന്റെ ലീഡിൽ ഇടിവ് വരുത്താൻ അബ്ദുറഹിമാന് കഴിഞ്ഞിരുന്നു. പിന്നാലെ താനൂരിൽ രണ്ട് തവണ വിജയിച്ച് അബ്ദുറഹിമാൻ നിയമസഭയിലെത്തി. നാഷണൽ സെക്കുലർ കോൺഫറൻസ് പ്രതിനിധിയായാണ് ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും അബ്ദുറഹിമാൻ മത്സരിച്ചത്. അന്നെല്ലാം കപ്പും സോസറും ചിഹ്നത്തോടായിരുന്നു അബ്ദുറഹിമാന് പ്രിയം. എന്നാൽ ഇത്തവണ സിപിഐഎമ്മിന്റെ ഭാഗമായതോടെയാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്.
സ്ഥിരം മണ്ഡലമായ താനൂരിന് പകരം തിരൂരിൽ ആണ് ഇത്തവണ അബ്ദുറഹിമാൻ മത്സരിക്കുന്നത്. വി അബ്ദുറഹിമാന്‍ മണ്ഡലം മാറി മത്സരിക്കുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. തിരൂര്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണെന്നും തിരൂരിന്റെ വികസനമാണ് ലക്ഷ്യമെന്നുമായിരുന്നു വി അബ്ദുറഹിമാന്‍ പ്രതികരിച്ചത്. താനൂരില്‍ ഇത്തവണ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും അബ്ദുറഹിമാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു.
തിരൂരിന് വേണ്ടി സമ്മർദ്ദം ചെലുത്താനും അബ്ദുറഹിമാൻ ശ്രമിച്ചിരുന്നു. പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നാണ് അബ്ദുറഹിമാൻ സമ്മർദ്ദം ചെലുത്തിയത്. ഒടുവിൽ സംസ്ഥാന നേതൃത്വം അബ്ദുറഹിമാനെ തീരൂരിൽ തന്നെ രംഗത്തിറക്കുകയായിരുന്നു.




