വളാഞ്ചേരി കൊട്ടാരത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. സ്കൂട്ടർ യാത്രക്കാരനായിരുന്ന 19 വയസ്സുകാരൻ ഷഹബാനാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വളാഞ്ചേരി കൊട്ടാരത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന മധ്യവയസ്കനെ ഇടിച്ചുതെറിപ്പിക്കുകയും, തുടർന്ന് എതിരെ വന്ന ബുള്ളറ്റിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷഹബാൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരിമ്പിളിയം കൊടുമുടി സ്വദേശി പാക്കരത്ത് വീട്ടിൽ മുഹമ്മദ് അബ്ദുറഹ്‌മാൻ ഇപ്പോഴും ചികിത്സയിലാണ്.
റോഡരികിൽ കാർ നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ പട്ടാമ്പി ഭാഗത്തുനിന്ന് ഓവർടേക്ക് ചെയ്ത് അമിതവേഗത്തിൽ വന്ന ഷഹബാൻ്റെ സ്കൂട്ടർ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂട്ടർ എതിരെ വന്ന ബുള്ളറ്റിൽ ഇടിച്ചത്. ബുള്ളറ്റിലുണ്ടായിരുന്ന ഷംനാദ്, സജീർ എന്നിവർക്ക് നിസ്സാര പരുക്കുകളേറ്റു. ഇവർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രാഥമിക ചികിത്സ തേടി. അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിംഗുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഷഹബാൻ്റെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങിയിരിക്കുകയാണ് നാടും സുഹൃത്തുക്കളും.




