പൊന്നാനി: രാജ്യത്തെ വിവിധ സർവകലാശാലകളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം സർട്ടിഫിക്കറ്റ് വാങ്ങിയവരിലേക്ക്. തട്ടിപ്പുകാരിൽനിന്ന് ആരെല്ലാം സർട്ടിഫിക്കറ്റുകൾ വാങ്ങിയെന്നും ഈ സർട്ടിഫിക്കറ്റുകൾ ഏതു തരത്തിൽ ഉപയോഗപ്പെടുത്തിയെന്നും അന്വേഷിക്കും. കൂടുതലും വിദേശത്ത് ജോലി നേടാൻ ഉപയോഗപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
ബന്ധപ്പെട്ട സർവകലാശാലാ അധികൃതർക്കും ഇതുസംബന്ധിച്ച അറിയിപ്പ് നൽകുന്നുണ്ട്. വൈസ് ചാൻസലർമാരുടേതുൾപ്പെടെ വ്യാജ ഒപ്പുകൾ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയതു സംബന്ധിച്ചും വിശദമായ പരിശോധനകളുണ്ടാകും. ഓരോ സർവകലാശാലയുടെയും ഹോളോഗ്രാം ഉൾപ്പെടെ, സൂക്ഷ്മപരിശോധന നടത്തിയാൽ പോലും തിരിച്ചറിയാനാകാത്ത വിധമാണ് സർട്ടിഫിക്കറ്റുകൾ തയാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന എജ്യുക്കേഷൻ കൺസൽറ്റൻസികൾ വഴിയാണ് ദിവസേന വ്യാജ സർട്ടിഫിക്കറ്റുകൾക്കായുള്ള ഓർഡറുകൾ എത്തിയിരുന്നതെന്നാണു കണ്ടെത്തൽ. 6 മാസംകൊണ്ടു ബിരുദ സർട്ടിഫിക്കറ്റും ബിരുദാനന്തര സർട്ടിഫിക്കറ്റും നൽകാമെന്ന പരസ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് പ്രതികൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ പ്രയോജനപ്പെടുത്തി വിവിധ മേഖലകളിൽ തട്ടിപ്പുകൾ നടത്തുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പരിശോധനകളും ഉണ്ടാകും.




