വയനാട്: മേപ്പാടിയിൽ ജോലിക്ക് പോകുന്നതിനിടെ വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു. വനംവകുപ്പിന്റെ 45 അംഗ പ്രത്യേക സംഘമാണ് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്. എന്നാൽ പ്രദേശത്തിന്റെ സങ്കീർണ്ണമായ ഭൂഘടന ദൗത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പ്രദേശത്തിന്റെ ഒരു ഭാഗം കുത്തനെയുള്ള കുന്നും മറുഭാഗം താഴ്വാരവുമാണ്. ഈ ഭൂപ്രകൃതിയിൽ വച്ച് ആനയ്ക്ക് നേരെ മയക്കുവെടി ഉതിർക്കുക എന്നത് ഏറെ ശ്രമകരമാണെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. ഇതിനുപുറമേ, പ്രദേശത്ത് നിരവധി കാട്ടാനകളാണ് നിലവിൽ തമ്പടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്രമം നടത്തിയ കാട്ടാനയെ കൂട്ടത്തിൽ നിന്ന് തിരിച്ചറിഞ്ഞ് വേർതിരിക്കുക എന്നതും ദൗത്യസംഘത്തിന് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മേപ്പാടിയിൽ പുത്തുമല സ്വദേശികളായ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ക്രൂരമായ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഭാര്യ ജെസ്സി ദാരുണമായി കൊല്ലപ്പെടുകയും, പരുക്കേറ്റ ഭർത്താവ് ഷാജി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്. സംഭവത്തെത്തുടർന്ന് മേപ്പാടി ടൗണിൽ പ്രദേശവാസികൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് സൗത്ത് ഡി.എഫ്.ഒ സംഭവസ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. വനം വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഫണ്ടിൽ നിന്ന് നിലവിൽ 14 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരമായി നൽകും. ഇതിനു പുറമേ നഷ്ടപരിഹാര തുക 30 ലക്ഷം രൂപയായി ഉയർത്തുന്നതിനുള്ള പ്രത്യേക ശുപാർശ സർക്കാരിലേക്ക് സമർപ്പിക്കുമെന്നും, കാട്ടാനയെ മയക്കുവെടിവെച്ച് ഉടൻ പിടികൂടുമെന്നും ഡി.എഫ്.ഒ പ്രതിഷേധക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ആനയെ പിടികൂടുന്നത് വരെ മേഖലയിൽ ജാഗ്രത തുടരും.




