ന്യൂഡൽഹി: എൽപിജി ക്ഷാമത്തെ തുടർന്ന് എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ റസ്റ്ററൻ്റുകൾക്ക് ബില്ലിൽ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്ററൻ്റുകൾ ബില്ലിൽ അധിക ചാർജ് ചുമത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്ക് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികളും ലഭിച്ചിട്ടുണ്ട്. ഇത്തരം ചാർജുകൾ മുൻപ് കേന്ദ്രം വിലക്കിയ സർവീസ് ചാർജിനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്റ്ററൻ്റുകൾ ചാർജ് ചുമത്തിയാൽ ബില്ലിൽ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. പരാതിക്കാർക്ക് 1951 നമ്പരിൽ ബന്ധപ്പെടാം.




