തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതൽ. 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഇന്നും നാളെയും മഞ്ഞ കാര്‍ഡുടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്തംബര്‍ ഒന്നു മുതല്‍ മൂന്നു വരെ വെള്ള കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് അവരവരുടെ റേഷന്‍കടകളില്‍ നിന്നും കിറ്റുകള്‍ കൈപ്പറ്റാം.
ജനങ്ങളുടെ മനസ്സ് എന്താണെന്ന് അറിയാവുന്ന സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനസ്സിലുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ വലിയതരത്തിലുള്ള ആശ്വാസം കേരളത്തിലെ ഓരോ പൗരനും ഉണ്ടാകും. ആ സംതൃപ്തിയാണ് ഓണക്കിറ്റിന്റെ കാര്യത്തിലും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അയ്യന്‍കാളി ഹാളില്‍ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസംപകരുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനം.
രണ്ടുവര്‍ഷം സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍വേണ്ടി മാത്രം ചെലവഴിച്ചത് 9702.46 കോടിയാണ്. നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സപ്ലൈകോയ്ക്ക് നല്‍കിയത് 5210 കോടിയും. പൊതുവിതരണമേഖലയ്ക്കായി ഈ ബജറ്റില്‍ 2063 കോടി വകയിരുത്തി.
പട്ടം സ്വദേശി പി സാവിത്രി മുഖ്യമന്ത്രിയില്‍നിന്ന് ആദ്യ കിറ്റ് ഏറ്റുവാങ്ങി. മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ ഉദ്ഘാടനംനടന്നു. ചൊവ്വമുതല്‍ ഓണക്കിറ്റുകള്‍ വിതരണം തുടങ്ങും.