സംസ്ഥാനത്ത് കടുത്ത വേനൽ ദുരന്തമായി മാറുന്നു. കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും സൂര്യാതപമേറ്റതായും റിപ്പോർട്ടുകളുണ്ട്.
കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് സൂര്യാഘാതത്തെത്തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസം കിണർ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സനൽ ഇന്ന് പുലർച്ചെ 2.55-ഓടെയാണ് മരണപ്പെട്ടത്.
സംസ്ഥാനത്ത് സൂര്യതാപമേറ്റുള്ള പൊള്ളലേറ്റ സംഭവങ്ങൾ വർധിക്കുകയാണ്. മലപ്പുറം വണ്ടൂരിൽ മുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരി ഇസ ജോൺസണ് ശരീരമാസകലം പൊള്ളലേറ്റു. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികയായ അനിലയ്ക്കും ജോലിക്കിടെ സൂര്യാതപമേറ്റു. വലത് കയ്യിൽ പൊള്ളലേറ്റ ഇവർ നിലവിൽ ചികിത്സയിലാണ്.
ഉഷ്ണതരംഗ ഭീഷണിയെത്തുടർന്ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
താപനില പ്രവചനം ഇങ്ങനെ:
- പാലക്കാട്: 41 °C വരെ.
- കൊല്ലം, തൃശൂർ: 40 °C വരെ.
- കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്: 38 °C വരെ.
- മറ്റ് ജില്ലകൾ: 36 °C മുതൽ 37 °C വരെ.
സാധാരണ ലഭിക്കേണ്ടതിനേക്കാൾ 4 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഠിനമായ ക്ഷീണം, ദേഹമാസകലം നീറൽ, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. പകൽ സമയങ്ങളിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദേശമുണ്ട്.




