കണ്ണൂർ: കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്ത് ചത്തുവീണ കാക്കകളുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മറ്റു പക്ഷികളിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എങ്കിലും ഇരിട്ടി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കടുത്ത ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. വളർത്തുപക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.




