തൃശൂർ: പെരുമ്പിലാവിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ചങ്ങരംകുളം സ്വദേശി അജ്മൽ, 28, ആണ് കുന്നംകുളം പൊലീസ് പിടിയിലായത്.
37 കിലോ കഞ്ചാവ് വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ജൂൺ 17നായിരുന്നു സംഭവം.
ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സിഫ്റ്റ് കാറിലായിരുന്നു മൂന്നംഗ സംഘം സഞ്ചരിച്ചിരുന്നത്. ഡാൻസാഫ് സംഘം കൈകാണിച്ചെങ്കിലും കാർ നിർത്താതെ കടന്നുപോയി.
പിന്നാലെ എത്തിയ പൊലീസ് വാഹനത്തിലേക്ക് പ്രതികൾ സഞ്ചരിച്ച കാർ ഇടിപ്പിച്ച് അപായപ്പെടുത്താനും സംഘം ശ്രമിച്ചു. തുടർന്ന് വാഹനത്തിൽനിന്നിറങ്ങി ഓടി രക്ഷപ്പെടാനും ശ്രമിച്ചു. പൊലീസ് പിന്തുടർന്ന് മൂന്നുപേരെയും പിടികൂടുകയായിരുന്നു.
സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി സനൽ, 24, നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ, 25, എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ അജ്മൽ അന്ന് ഓടി രക്ഷപ്പെട്ടു.
ബെംഗളൂരുവിൽ നിന്നാണ് സംഘം കഞ്ചാവുമായി നാട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അജ്മലിനെതിരെ പത്തോളം ക്രിമിനൽ കേസുകളും നാല് മയക്കുമരുന്ന് കേസുകളും നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.




