ബിജെപിയിൽ നിന്ന് രാജിവച്ച നടൻ ദേവൻ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) എത്തുമെന്ന് സൂചന. ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. ടിവികെയുടെ കേരള സംസ്ഥാന അധ്യക്ഷ സ്ഥാനമാണ് നേതാക്കൾ ദേവന് വാഗ്ദാനം ചെയ്തതെന്നാണ് വിവരം. വിജയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെന്നും ഔദ്യോഗിക പ്രഖ്യാപനമെന്നും ദേവൻ വ്യക്തമാക്കി.
സെപ്റ്റംബർ 10ന് ചെന്നൈയിൽ വിജയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ സ്ഥിരീകരിച്ചു. സെപ്റ്റംബർ എട്ട് വരെ തമിഴ്നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീളുന്നതെന്നാണ് വിവരം. വിജയുമായി വ്യക്തിപരമായി നല്ല ബന്ധമുണ്ടെന്നും ആറോളം സിനിമകളിൽ ഇരുവരും നായകനായും വില്ലനായും അഭിനയിച്ചിട്ടുണ്ടെന്നും ദേവൻ പറഞ്ഞു. രണ്ട് ദിവസം മുമ്പ് തൃശൂർ ചാലക്കുടിയിലെ ദേവന്റെ വസതിയിലെത്തിയാണ് ടിവികെ നേതാക്കൾ ചർച്ച നടത്തിയത്. നടി പ്രിയങ്കയുടെ മധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച. ഏകദേശം മൂന്ന് മണിക്കൂറോളം ചർച്ച നീണ്ടു. തുടർന്ന് ചെന്നൈയിലെ ടിവികെ നേതാക്കളുമായി ദേവൻ വീഡിയോ കോൺഫറൻസിലൂടെയും സംസാരിച്ചു.
വിജയിന്റെ ഇടപെടലിലാണ് ടിവികെ നേതാക്കൾ തന്നെ സമീപിച്ചതെന്നാണ് ദേവൻ പറയുന്നത്. തമിഴ്നാട്ടിൽ വിജയ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളാണ് താൻ ആഗ്രഹിച്ചതെന്നും അതാണ് ടിവികെയിലേക്ക് ആകർഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ടിവികെ കേരളത്തിലും വേണമെന്നാവശ്യപ്പെട്ട് നിരവധി യുവാക്കൾ തന്നെ ഫോണിൽ ബന്ധപ്പെട്ടതായും ദേവൻ പറഞ്ഞു.
അതേസമയം, ടിവികെയിൽ ചേരുന്നത് മുൻകൂട്ടി കണ്ടല്ല ബിജെപിയിൽ നിന്ന് രാജിവച്ചതെന്നും ദേവൻ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ചതായി ദേവൻ പ്രഖ്യാപിച്ചത്. പാർട്ടിയിൽ പ്രവർത്തിക്കാൻ ഇടം ലഭിക്കാത്തതും സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ടിവികെ ഘടകങ്ങൾ രൂപീകരിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ദേവനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നത്.




