പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയിൽ പൊലീസ് അതിക്രൂരമായി മർദിച്ചതിനെ തുടർന്ന് 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റെന്ന് പരാതി. അടൂർ സ്വദേശിയായ യുവാവാണ് ശാസ്താംകോട്ട പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ടിലും ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയെന്നാണ് പരാതി.
മെയ് 29നാണ് സംഭവമെന്നാണ് യുവാവിന്റെ പരാതി. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നാണ് ആരോപണം. മണിക്കൂറുകളോളം കാറിനുള്ളിൽവെച്ച് മർദിച്ചെന്നും യുവാവ് പറയുന്നു. സംഭവത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതി പിൻവലിക്കാൻ പൊലീസുകാർ സമ്മർദം ചെലുത്തിയെന്നും യുവാവ് ആരോപിച്ചു. നീതി ലഭിക്കാത്തതിനെ തുടർന്ന് യുവാവിന്റെ കുടുംബം പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ്. ആരോപണങ്ങളിൽ പൊലീസ് ഭാഗത്തുനിന്നുള്ള വിശദീകരണം ലഭ്യമായിട്ടില്ല.




