കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് ഹൈക്കോടതി.
നിയമലംഘനത്തിന് 5,000 രൂപ പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഒരു വാഹനത്തിൽ ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്നും കോടതി വ്യക്തമാക്കി. ട്രാൻസ്പോർട്ട് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെയും നടപടി ശക്തമാക്കണം. അതിതീവ്ര വെളിച്ചമുള്ള എൽ.ഇ.ഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.
ഇത്തരം ലൈറ്റുകൾ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടസാധ്യത സൃഷ്ടിക്കുന്നതായി കോടതി വിലയിരുത്തി.
ശബ്ദവും തീപ്പൊരിയും ഉണ്ടാക്കുന്ന തരത്തിലുള്ള പുകക്കുഴലുകൾ അപകടസാധ്യത വർധിപ്പിക്കുന്നതിനാൽ ഇവയ്ക്കെതിരെയും കർശന നടപടി വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ പിഴ ചുമത്തിയ ജീപ്പിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിഗണിച്ചാണ് കോടതിയുടെ നിർദേശം.




