കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു. വട്ടച്ചിറ പിണക്കാട്ട് ബിജോ ജോർജ് (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം ഉണ്ടായത്. കോഴിക്കോട് വട്ടച്ചിറ പിണക്കാട്ട് പരേതനായ ജോർജിൻ്റെയും അന്നമ്മയുടെയും മകനായ ബിജോ ജോർജ് ആണ് ഷോക്കേറ്റ് മരണപ്പെട്ടത്.
സഹോദരിയുടെ വീട്ടുപറമ്പിലെ പ്ലാസ്റ്റിക് പൈപ്പിൽ ഘടിപ്പിച്ച ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തോട്ടി അബദ്ധത്തിൽ വീടിന് സമീപത്തുകൂടി കടന്നുപോകുന്ന ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ശക്തമായ ഷോക്കേറ്റ ബിജോയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇലക്ട്രീഷ്യൻ കൂടിയായ ബിജോയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും ബന്ധുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.




