തിരുവനന്തപുരത്ത് കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ അച്ഛനും മകനും നേരെ ദാരുണ സംഭവം. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന മകൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. പള്ളിച്ചൽ നരുവാമൂട് സ്വദേശി അഖിൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അച്ഛൻ വേണുഗോപാലൻ നായർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ നരുവാമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം പ്രാവച്ചമ്പലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അച്ഛനെയും മകനെയും അവശ നിലയിൽ കണ്ടെത്തുന്നത്. പള്ളിച്ചൽ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനിൽ അഖിൽ (28), അച്ഛൻ വേണുഗോപാലൻ നായർ (62) എന്നിവരെയാണ് വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ നാട്ടുകാർ കണ്ടത്.
ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും നേമം താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാത്രിയോടെ മകൻ അഖിൽ മരണപ്പെടുകയായിരുന്നു. ഡ്രൈവറായി ജോലി നോക്കുകയായിരുന്നു അഖിൽ. ഗുരുതരാവസ്ഥയിലുള്ള അച്ഛൻ വേണുഗോപാലൻ നായർ കർഷകനാണ്.
ആത്മഹത്യാ ശ്രമത്തിൻ്റെ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. ആശുപത്രിയിൽ കഴിയുന്ന വേണുഗോപാലൻ നായർ പൂർണ്ണമായും അബോധാവസ്ഥയിലായതിനാൽ പോലീസിന് ഇനിയും മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ നരുവാമൂട് പോലീസ് കേസെടുത്തിട്ടുണ്ട്. മരണകാരണവും ആത്മഹത്യാ പ്രേരണയും കണ്ടെത്താനായി ഇവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.




