കൊച്ചി: ഹൈടെക് മോഷ്ടാവിനെ സാഹസികമായി കുടുക്കി പൊലീസ്. ഉത്തർപ്രദേശ് അലി ഗ്രാഹ് സ്വദേശി ഇമ്രാൻ ഖാൻ (34 )നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14ന് തൃശൂർ സാമ്പാളൂർ സ്വദേശിയായ യുവാവ് ആലുവ ടിസിഎസ് ഐഓൺ എക്സാം സെന്ററിൽ പരീക്ഷയ്ക്കെത്തി. പേഴ്സും മൊബൈൽ ഫോണും സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജിലാണ് സൂക്ഷിച്ചത്. പരീക്ഷ എഴുതി ഉച്ചയ്ക്ക് തിരികെ വന്നപ്പോൾ സ്കൂട്ടർ തുറന്നു എല്ലാം മോഷണം പോയതായി മനസ്സിലാക്കി. എടിഎം കാർഡ് ബ്ലോക്ക് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 65,000 രൂപ പിൻവലിച്ചതായി വിവരം ലഭിച്ചു. ഉടനെ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
സ്കൂട്ടറുകൾ ഡ്യൂപ്ലിക്കേറ്റ് – താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷം ഡാഷിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ കവരുന്നതാണ് പ്രതിയുടെ രീതി. മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം സിം മറ്റൊരു ഫോണിൽ ഇട്ട് എടിഎം കൗണ്ടറിൽ പോയി എടിഎം പിൻ ചേഞ്ച് ചെയ്യും. ഉടനെ പണം പിൻവലിക്കും.
സിം ഇടുന്ന ഫോൺ വിളിക്കാൻ ഉപയോഗിക്കില്ല. ആലുവ, കൊല്ലം- കിളികൊല്ലൂർ, തൃശൂർ, തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും, യുപിയിലും സമാന മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. യുപി പൊലീസ് ഇയാളെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു സ്ഥലത്തു സ്ഥിരമായി നിൽക്കുന്ന പതിവും ഇയാൾക്കില്ല. യാത്രകൾക്കിടെയാണ് മോഷണം. 23 ന് ഭോപ്പാലിൽ ആയിരുന്ന പ്രതി 27 ന് കോയമ്പത്തൂരായിരുന്നു.




