വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു. ബില്ലിന്മേല്‍ 8 മണിക്കൂറാണ് ചര്‍ച്ച നടക്കുക. രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുമായും ന്യൂനപക്ഷ കമ്മീഷനുമായും ചര്‍ച്ച നടത്തി രൂപപ്പെടുത്തിയതാണ് ഇപ്പോള്‍ അവതരിപ്പിക്കുന്ന ബില്ല്. ജെപിസി എല്ലാ നിര്‍ദേശങ്ങളും സ്വീകരിച്ചുവെന്നും ജെപിസി അംഗങ്ങള്‍ക്ക് നന്ദി അറിയിക്കുകയാണെന്നും കിരണ്‍ റിജിജു ബില്ലവതരണത്തിനിടെ രാജ്യസഭയില്‍ പറഞ്ഞു.
4.9 ലക്ഷം വഖഫ് ഭൂമി രാജ്യത്ത് ഉണ്ട്. എന്നാല്‍ വരുമാനം വളരെ കുറവാണ്. നേരായ വഖഫിന്റെ ഉപയോഗം ശരിയായ ദിശയിലേക്ക് നയിക്കുകയാണ് ചെയ്യുക. എല്ലാ നിര്‍ദേശങ്ങളും സ്വീകരിച്ച് മാറ്റങ്ങള്‍ വരുത്തിയ ബില്ലാണ് സഭയിലേക്ക് കൊണ്ടുവന്നത്. പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസിന് കഴിയാത്തത് നടപ്പിലാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഈ ബില്ല് കൊണ്ടുവന്നത്. മുസ്ലിം വിശ്വാസത്തില്‍ കൈകടത്തുകയല്ല ചെയ്യുന്നത്. യുപിഎ സര്‍ക്കാര്‍ ഡല്‍ഹിയിലെ 123 സര്‍ക്കാര്‍ സ്വത്ത് വഖഫിന് നല്‍കി. ഒരു അധികരവും പുതിയ ബില്‍ തട്ടിയെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ബില്ലില്‍ ഭേദഗതി വരുത്തിയ നടപടികളേക്കാള്‍ മികച്ചതായാണ് തങ്ങള്‍ നടത്തിയത്. ബില്ലിന്റെ ഗുണം അമുസ്ലിങ്ങള്‍ക്ക് അല്ല മുസ്ലിങ്ങള്‍ക്ക് തന്നെയായിരിക്കും. അമുസ്ലിങ്ങള്‍ വഖഫില്‍ ഇടപെടും എന്ന വ്യാജ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ സുതാര്യതയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുസ്ലിം ഭൂമികളിലോ ആരാധനാലയങ്ങളിലോ അമുസ്ലിംകള്‍ കൈകടത്തുകയില്ലെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുസ്ലിം സംഘടനകളെ പ്രതിനിധീകരിക്കുന്ന സംവിധാനമല്ല വഖഫ് ബോര്‍ഡ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്. നിയമം മൂലം സ്ഥാപിതമായ ഭരണ സംവിധാനമാണെന്നാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും ഹൈക്കോടതി വിധി പരാമര്‍ശിച്ചുകൊണ്ട് റിജിജു രാജ്യസഭയില്‍ പറഞ്ഞു.