അതിജീവിത നിരപരാധിയായ സ്ത്രീ ആണെന്നും കടന്നു പോയത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അതിന് കാരണം ഈ പ്രതികളാണെന്നും നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ. യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ് പ്രതികളുടെ ശിക്ഷ സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ പറഞ്ഞു.
എന്നാൽ വിധി എഴുതേണ്ടത് സമൂഹത്തിന് വേണ്ടിയാണോ എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാദിക്കാൻ കുറച്ചു കൂടി സമയം പ്രൊസിക്യൂഷൻ തേടിയ ഘട്ടത്തിലാണ് കോടതി മറുപടി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയ പൾസർ സുനിയടക്കമുള്ളവർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജയ്കുമാർ.
എല്ലാവരും കൂടെ ചെയ്ത കുറ്റകൃത്യമാണ് കൂട്ടബലാത്സംഗത്തിൽ കലാശിച്ചത് ശിക്ഷയുടെ കാര്യത്തിൽ ഒരു വേർതിരിവും പാടില്ല എല്ലാവർക്കും കൂട്ട് ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരും തമ്മിൽ കണക്ട് ആണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, പരമാവധി ശിക്ഷ നൽകാനുള്ള സാധ്യത ഇവിടെ ഇല്ലെന്നാണ് പൾസർ സുനിയുടെ അഭിഭാഷകൻ പറഞ്ഞത്. അതിക്രൂരമായ കുറ്റകൃത്യം നടന്നിട്ടില്ല. ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യാൻ ആവില്ലെന്ന് പൾസറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
പ്രതികൾക്ക് പറയാനുള്ളതും കോടതി കേട്ടു. വീട്ടിൽ അമ്മ മാത്രമെ ഉള്ളൂ എന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പൾസർ സുനി കോടതിയിൽ പറഞ്ഞത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിനും ഭാര്യയും 2 ചെറിയ കുട്ടികളുമുണ്ടെന്ന വാദം മണികണ്ഠനും മുന്നോട്ട് വെച്ചു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് മാത്രമാണ് വിജീഷ് അഭ്യർഥിച്ചത്.




