കാസർകോട്: യുക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ അഖിൽ ജോയന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ ഒരു മാസം മുമ്പാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
യുക്രെയ്‌നിലെ ഒഡേസ തുറമുഖത്തിന് സമീപം എംവി ഹോൾഡൻ ലിയോ എന്ന ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് അഖിൽ ജോയൻ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടത്. നാല് ഇന്ത്യക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. കപ്പലിലുണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവികസേന അറിയിച്ചിരുന്നു.
ഞായറാഴ്ച ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം റോഡ് മാർഗമാണ് കാസർകോട്ടെ വീട്ടിലെത്തിക്കുക. ജോയൻ-സാലി ദമ്പതികളുടെ ഏകമകനാണ് അഖിൽ. വിവാഹം നിശ്ചയിച്ചിരിക്കെയാണ് കുടുംബത്തെ തേടി അഖിലിന്റെ മരണവാർത്തയെത്തിയത്.
കഴിഞ്ഞ ആറ് വർഷമായി അഖിൽ മർച്ചന്റ് നേവിയിൽ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടിലെത്തി വീണ്ടും ജോലിയിൽ പ്രവേശിച്ച് അധികം വൈകാതെയാണ് ദുരന്തമുണ്ടായത്.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജനപ്രതിനിധികളും സർക്കാരും ഇടപെടലുകൾ നടത്തിയിരുന്നു. വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചിരുന്നു.
അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഇന്ത്യക്കാരന്റെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ട്. കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ സംബന്ധിച്ച ആശങ്കയും ശക്തമാകുകയാണ്.




