കേരളത്തിൽ വേനൽച്ചൂടിന് ആശ്വാസമേകി മഴ കനക്കുന്നു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയോടൊപ്പം തന്നെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മെയ് രണ്ട് വരെ സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയിൽ ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴ ലഭിച്ചു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിക്കും നേരിയ ശമനമായിട്ടുണ്ട്. പുറത്തുനിന്ന് വൈദ്യുതി ലഭ്യമാകുന്നതും വേനൽ മഴ സജീവമായതും കണക്കിലെടുത്ത് സംസ്ഥാനത്ത് നിലവിൽ ലോഡ്ഷെഡ്ഡിങ്ങ് ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ.
എന്നാൽ വടക്കൻ ജില്ലകളിൽ ഇപ്പോഴും ചൂട് മാറ്റമില്ലാതെ തുടരുകയാണ്. പാലക്കാട് ജില്ലയിൽ 39.3 ഡിഗ്രി സെൽഷ്യസും കോഴിക്കോട് 37.9 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില രേഖപ്പെടുത്തി. 12 ജില്ലകളിൽ നേരത്തെ നൽകിയിരുന്ന ഉയർന്ന താപനിലയ്ക്കുള്ള യെല്ലോ അലേർട്ടുകൾ കാലാവസ്ഥാ വകുപ്പ് പിൻവലിച്ചിട്ടുണ്ട്. എങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.




