പാലക്കാട്: ബലാത്സംഗ കേസുകളിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ സജീവമാകാന്‍ നീക്കം. നിലവില്‍ പാലക്കാട് തന്നെ തുടരുകയാണ് രാഹുല്‍. പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരില്‍ കണ്ടു. ഇന്നലെ തന്നെ രാഹുല്‍ എംഎല്‍എ ഓഫീസില്‍ എത്തിയിരുന്നു. രാഹുല്‍ ഇന്ന് അടൂരിലേക്ക് തിരിക്കുമെന്നും സൂചനയുണ്ട്. രാഹുലിന്റെ നീക്കങ്ങള്‍ പ്രത്യേക അന്വേഷണ സംഘവും നിരീക്ഷിച്ചുവരികയാണ്.
15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തിലെത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു രാഹുല്‍ പാലക്കാട് വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്ത് ഇറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ എല്ലാം കോടതിക്ക് മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും പറഞ്ഞു. എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു രാഹുല്‍ എത്തിയത്. ഈ കാറിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കോഴിയുടെ സ്റ്റിക്കര്‍ പതിപ്പിച്ചു. വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
പലരും കൂക്കി വിളിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമെത്തിയിരുന്നു. അതേസമയം, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. രാഹുലിന് എതിരായ തെളിവുകള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചില്ലെന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. എസ്ഐടി ചുമത്തിയ രണ്ടാമത്തെ കേസില്‍ രാഹുലിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.
ഉപാധികളോടെയായിരുന്നു രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.




