കോതമംഗലം ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു. ആലുവ സ്വദേശി ഹാദിയ ഹനാൻ ആണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ ഇതരസംസ്ഥാന തൊഴിലാളികൾ സാഹസികമായി രക്ഷപ്പെടുത്തി.
വിനോദയാത്രകളും വിരുന്നുകളും ദുരന്തമായി മാറുന്ന വാർത്തകൾക്കിടയിൽ കോതമംഗലത്ത് നിന്നും നോവാകുന്ന മറ്റൊരു വാർത്ത കൂടി പുറത്തു വരുന്നു. ചെറുവട്ടൂർ കാട്ടാംകുഴി ഭാഗത്തെ പാറക്കുളത്തിൽ മുങ്ങി ആലുവ സ്വദേശി ഹാദിയ ഹനാൻ എന്ന പതിനേഴുകാരിയാണ് മരണപ്പെട്ടത്. ആലുവ എൻ.എ.ഡിക്ക് സമീപം താമസിക്കുന്ന നിഷാദിന്റെ മകളാണ് ഹാദിയ.
നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂരിലുള്ള ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു ഹാദിയയും കുടുംബവും. ഇന്നലെ വൈകുന്നേരം 4.30-ഓടെ ബന്ധുക്കളായ മറ്റ് കുട്ടികൾക്കൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കളിചിരികൾക്കിടയിൽ ഹാദിയ അബദ്ധത്തിൽ കുളത്തിലെ താഴ്ചയിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
ഹാദിയയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും അപകടത്തിൽപ്പെട്ടെങ്കിലും സമീപത്തെ ഫർണിച്ചർ വർക്ക് ഷോപ്പിലെ തൊഴിലാളികളുടെ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. ഇതരസംസ്ഥാന തൊഴിലാളികൾ ഉടൻ തന്നെ കുളത്തിലിറങ്ങി രണ്ട് കുട്ടികളെയും കരയ്ക്കെത്തിച്ചു. എന്നാൽ ഹാദിയയെ കണ്ടെത്താനായില്ല. പിന്നീട് കോതമംഗലത്തു നിന്നെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ മുങ്ങിയെടുത്തത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാദിയയുടെ പിതാവ് നിഷാദ് സൗദി അറേബ്യയിലാണ്. പ്ലസ് ടു പരീക്ഷാ ഫലം കാത്തിരിക്കെ ഹാദിയയുടെ അപ്രതീക്ഷിത വേർപാട് ആലുവ ഗവ. ഗേൾസ് സ്കൂളിനും നാടിനും വിങ്ങലായി മാറി.




