അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്ത് നട അടച്ച സമയത്ത് അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ച യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ റിപ്പോർട്ട് തേടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് സന്നിധാനം വരെ യൂട്യൂബർ എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
വിഷു ഉത്സവത്തിന് ശേഷം ഏപ്രിൽ 18-ന് നട അടച്ചതിന് പിന്നാലെയാണ് വീഡിയോ ചിത്രീകരണം നടന്നിരിക്കുന്നത്. ഏപ്രിൽ 24-ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ആളൊഴിഞ്ഞ ശബരിമലയുടെ ദൃശ്യങ്ങളുള്ളത്. പമ്പ ഗണപതി കോവിൽ മുതൽ പതിനെട്ടാം പടിക്ക് താഴെ വരെയുള്ള ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
പോലീസിന്റെ ചെക്കിംഗ് പോയിന്റുകൾ മറികടന്ന് നീലിമല വഴിയാണ് ഇയാൾ സന്നിധാനത്തെത്തിയത്. നട അടച്ചു കഴിഞ്ഞാൽ ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും ഈ പാതയിലൂടെ പ്രവേശനമില്ല എന്നിരിക്കെ, അതീവ സുരക്ഷാ മേഖലയിൽ ഇയാൾ എങ്ങനെ എത്തി എന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ആളൊഴിഞ്ഞ പതിനെട്ടാം പടിയും കൊടിമരത്തിന്റെ ഭാഗങ്ങളും വീഡിയോയിൽ വ്യക്തമാണ്.
സംഭവം വിവാദമായതോടെ പമ്പ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ യൂട്യൂബറുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇയാൾക്കെതിരെ അതിക്രമിച്ച് കയറിയതിനടക്കമുള്ള വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ നീക്കം.




