തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ മധ്യപ്രദേശ് പൊലീസിനോട് റിപ്പോർട്ട് തേടി തിരുവനന്തപുരം അതിവേഗ പോക്സോ കോടതി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ റഹീം എം.പി തുടങ്ങി ആറ് പേർക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹർജിയിലാണ് കോടതി നടപടി. മെയ് 20-നകം റിപ്പോർട്ട് സമർപ്പിക്കാൻ മഹേശ്വർ സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് കോടതി നിർദ്ദേശം നൽകി.
അഭിഭാഷകനായ പി. നാഗരാജ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയും മുഹമ്മദ് ഫർമാൻ ഖാനും കഴിഞ്ഞ മാർച്ച് 11-നാണ് പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്.
ഈ വിവാഹ ചടങ്ങിൽ എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, വി. ജോയ് എം.എൽ.എ, എ.എ റഹീം തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞുവെന്ന് കാണിക്കുന്ന ആധാർ, പാൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന അന്വേഷണ റിപ്പോർട്ട് റൂറൽ എസ്.പി ഡി.ജി.പിക്ക് കൈമാറിയിരുന്നു.
അതേസമയം, പെൺകുട്ടി ഗർഭിണിയാണെന്നും അതിനാൽ മധ്യപ്രദേശിൽ ഹാജരാകാൻ കഴിയില്ലെന്നുമാണ് ഫർമാൻ ഖാൻ അറിയിച്ചിരിക്കുന്നത്. ഫർമാന്റെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷകൾ അടുത്ത മാസം 20-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇതിനിടയിലാണ് നേതാക്കൾക്കെതിരെയുള്ള ഹർജിയിൽ പോക്സോ കോടതിയുടെ പുതിയ നീക്കം.




