കേടായ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റേതാണ് നിർണായക വിധി. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
റാന്നി ചേത്തോങ്കരയിലെ കിങ്സ് ബിരിയാണി കഫേയിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയിലാണ് നടപടി. 2025 ഒക്ടോബർ 21-നാണ് കേസിനാസ്പദമായ സംഭവം. റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിക്കുന്നതിനിടെ രുചിവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വെയിറ്ററോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഹോട്ടൽ അധികൃതർ ഇത് പരിഗണിക്കാതെ 740 രൂപയുടെ ബിൽ ഈടാക്കിയെന്നാണ് പരാതി.
ഭക്ഷണം പാർസലായി വാങ്ങി മടങ്ങുന്നതിനിടെ ഇരുവർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി മേരിക്യൂൻസ് ആശുപത്രിയിലും ചികിത്സ തേടി. പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള സാൽമൊണെല്ല ഇൻഫെക്ഷനാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചതായി ഹർജിയിൽ പറയുന്നു.
ആശുപത്രി ചെലവ് ആവശ്യപ്പെട്ടിട്ടും ഹോട്ടൽ ഉടമ പണം നൽകാൻ തയ്യാറാകാതിരുന്നതോടെയാണ് റീന തോമസ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
ഹോട്ടൽ അധികൃതരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച പരിഗണിച്ച കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ഉൾപ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ആശുപത്രി ചെലവായി 36,500 രൂപ, മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള നഷ്ടപരിഹാരമായി 50,000 രൂപ, കോടതി ചെലവായി 10,000 രൂപ എന്നിങ്ങനെ ആകെ 96,500 രൂപ 30 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണമെന്നാണ് ഉത്തരവ്.




