തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലാണ് കേരളക്കര.
ഓണക്കാലത്തെ ഏറ്റവും തിരക്കേറിയ ദിവസമായ ഉത്രാടം ഇന്ന്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള അവസാനവട്ട തിരക്കിന് പറയുന്നതാണ് ‘ഉത്രാടപ്പാച്ചിൽ’. ഉത്രാടദിനത്തിന്റെ പ്രത്യേകതകളിലേക്ക്…
‘ഒന്നാം ഓണം ഓടിയും ചാടിയും’ എന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കാക്കുന്നത്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള അവസാനവട്ട തിരക്കിന്റെ ദിനം കൂടിയാണ് ഉത്രാടം. ഇതോടെയാണ് ‘ഉത്രാടപ്പാച്ചിൽ’ എന്ന പ്രയോഗവും ഓണക്കാലത്തിന്റെ ഭാഗമായത്.
അത്തം നാളിൽ ആരംഭിച്ച പൂക്കളമിടലിന് ഉത്രാടദിനത്തിൽ കൂടുതൽ പൊലിമയേറും. ഏറ്റവും വലിയ പൂക്കളമാണ് ഉത്രാടദിനത്തിൽ വീടുകളിൽ ഒരുക്കുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ ഒരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ച എന്നറിയപ്പെടുന്നത്. സന്ധ്യയോടെ ഉത്രാടവിളക്കും ഒരുക്കും. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം.
പൂർവിക സ്മരണയ്ക്കായും ഉത്രാടദിനത്തിൽ പ്രത്യേക ആചാരങ്ങൾ നടക്കുന്നു. നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങൾ തൂശനിലയിൽ വിളമ്പുന്നതും പല വീടുകളിലെയും പതിവാണ്.
തിരുവോണത്തെ വരവേൽക്കാൻ കേരളം ഒരുങ്ങുമ്പോൾ, എല്ലാവർക്കും ഇ-ചാനലിന്റെ ഹൃദയം നിറഞ്ഞ ഉത്രാട ദിനാശംസകൾ.




