ചെന്നൈ: വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; വർഷത്തിൽ മൂന്ന് എൽപിജി സിലിണ്ടർ സൗജന്യം, സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ യാത്രക്കാർക്കും കൂടുതൽ സൗജന്യ ബസ് യാത്ര. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ.
‘അന്നപൂർണി സൂപ്പർ 6’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് എൽപിജി ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. പദ്ധതിക്കായി പ്രതിവർഷം ഏകദേശം നാലായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ 1.30 കോടിയിലധികം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ യാത്രക്കാർക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയും വിപുലീകരിക്കും. ‘വെട്രി പയണം’ എന്ന പദ്ധതിയിലൂടെ മെട്രോപൊളിറ്റൻ, നഗര മേഖലകളിലെ എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ് സർവീസുകൾ ഉൾപ്പെടെയുള്ള സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ഓർഡിനറി ബസുകളിലും ആനുകൂല്യം തുടരും. പദ്ധതിക്കായി പ്രതിവർഷം ആറായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായാണ് പ്രഖ്യാപനം. ഒക്ടോബർ രണ്ടിന് പദ്ധതികൾ പ്രാബല്യത്തിൽ വരും.
അതേസമയം, പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കർഷകരടക്കം പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ജനങ്ങൾക്ക് എതിർപ്പില്ലാത്ത മറ്റൊരു സ്ഥലത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കുമെന്ന് വിജയ് വ്യക്തമാക്കി.
വിമാനത്താവളത്തിനായി വിദഗ്ധ സംഘങ്ങൾ വിവിധ സാധ്യതകൾ പരിശോധിച്ച ശേഷമായിരിക്കും പുതിയ സ്ഥലം തീരുമാനിക്കുക. പരന്തൂർ പദ്ധതി ഉപേക്ഷിക്കുന്നതോടെ ജനങ്ങളുടെ കുടിയൊഴിപ്പിക്കൽ ഒഴിവാക്കാനും കൃഷിഭൂമി സംരക്ഷിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസാന്ദ്രതയേറിയ പ്രദേശം വിമാനത്താവളത്തിനായി തെരഞ്ഞെടുത്ത മുൻ ഡിഎംകെ സർക്കാരിന്റെ നടപടിയെയും വിജയ് വിമർശിച്ചു.




