ഭോപ്പാൽ: വിവാഹമണ്ഡപത്തിൽ നിന്നും ഗുണ്ടാനേതാവായ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മണിക്കൂറുകൾ കഴിഞ്ഞ്, വധു പൊലീസ് സ്റ്റേഷനിലെത്തി വിവാഹചടങ്ങുകൾ കഴിയുന്നത് വരെ വരെ വിട്ടുകിട്ടണമെന്ന് അപേക്ഷിച്ചു.യുവതിയുടെ പേര് സീമയെന്നാണ്. എന്നാൽ പൊലീസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തന്റെ ജീവിതം നശിക്കുമെന്നും തന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചായിരുന്നു സീമ പൊലീസ് സ്റ്റേഷനിലെത്തി കരഞ്ഞുകാലുപിടിച്ചത്. ആകാശ് എന്ന ഗുണ്ടാത്തലവനെ വിട്ടുകിട്ടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇയാളെ പുറത്ത് വിടാൻ കഴില്ലെങ്കിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് ചടങ്ങുകൾ പൂർത്തീകരിക്കാൻ അനുവദിക്കണമെന്നായി യുവതി. എന്നാൽ പൊലീസ് അനുമതി നൽകിയില്ല.
‘ഇല്ലീഗൽ ഗ്യാങ്’ എന്ന ഗുണ്ടാസംഘടനയുടെ തലവനാണ് ആകാശ് നീൽകാന്ത്. അപ്രതീക്ഷിതമായാണ് ഇയാളുടെ വിവാഹത്തിനിടെ പൊലീസ് വിവാഹവേദിയിൽ എത്തിയത്. ആകാശിന് പുറമേ ഇയാളുടെ കൂട്ടാളിയായ രാജംജി താക്കൂർ, അഭിഷേക് ഉപാധ്യായ്, അഭിഷേക് മീണ, നീരജ് ഖാൻജേ, അമിത് ഓസ്വാൾ എന്നിവരെയും പിടികൂടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്. സീമയും ആകാശും കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലാണ്. ആഴ്ചകളായി കല്യാണത്തിനുള്ള ഒരുക്കത്തിലായിരുന്നു സീമയും കുടുംബവും.
2018 മുതൽ ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം സജീവമാണ്. ഇവരുടെ എല്ലാ കഴുത്തിൽ സംഘടനയുടെ പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. അമ്പതോളം യുവാക്കളാണ് ഇതിന്റെ ഭാഗമായുള്ളതെന്ന് പൊലീസ് പറയുന്നു. 31 ഓളം കേസാണ് ആകാശിന്റെ പേരിലുള്ളത്. 2024 മാർച്ച് 18ന് ബിജെപി യുവമോർച്ച മണ്ഡൽ വൈസ് പ്രസിഡന്റ് സുരേന്ദ്ര കുഷ്വാഹയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ. ഈ കേസുമായി ബന്ധപ്പെട്ട 18മാസത്തോളം ഇയാൾ ജയിലിൽ കിടന്നിരുന്നു. ഇപ്പോൾ 26കാരനായ ഒരു പൂജാരിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് 8 ലക്ഷം രൂപ മോചന ദ്രവ്യം ചോദിച്ച കേസിലാണ് ഇപ്പോൾ ഇയാളെ പിടികൂടിയിരിക്കുന്നത്. ആകാശിന്റെ തടവിൽ നിന്നും രക്ഷപ്പെട്ട യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.




