വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഇന്ത്യന്‍ സ്ത്രീകള്‍ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ലെന്ന് ഹൈക്കോടതി. വ്യക്തിവിരോധം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഫയല്‍ ചെയ്യപ്പെടുന്ന വ്യാജ ബലാത്സംഗ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു.
കേസ് എടുക്കുമ്പോള്‍ ഈ വസ്തുത വിലയിരുത്തണമെന്ന് കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന അജിത്ത് എന്നയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കൊണ്ടാണ് കോടതി ഉത്തരവ്. 2014 നടന്നു എന്നു പറയപ്പെടുന്ന സംഭവത്തില്‍ 2019ലാണ് യുവതി പരാതി നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വ്യക്തമായതായി വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.
നിരപരാധികള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ലൈംഗിക പീഡന പരാതികളില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെയായിരുന്നു സുപ്രധാന ഉത്തരവ്.
പൊലീസ് പ്രതിയുടെ ഭാഗവും അന്വേഷിക്കണം. പരാതി വ്യാജമെന്ന് കണ്ടാല്‍ പരാതിക്കാരിക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇക്കാര്യത്തില്‍ തൊഴില്‍പരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ട. പൂര്‍ണ്ണമായ നിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.