തൃശ്ശൂർ: പ്രകൃതിയോടൊപ്പം വന്യജീവികളുടെ ലോകം അടുത്തറിയാൻ അവസരമൊരുക്കി തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് (ഫെബ്രുവരി 28) മുതൽ പൊതുജനങ്ങൾക്കായി തുറന്നു. രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ സന്ദർശകരായി.
പ്രവേശന സമയം: രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് സന്ദർശന സമയം. എല്ലാ തിങ്കളാഴ്ചകളിലും സുവോളജിക്കൽ പാർക്കിന് അവധിയായിരിക്കും.
ടിക്കറ്റ് നിരക്കുകൾ:
- മുതിർന്നവർ: 100 രൂപ
- കുട്ടികൾ (5 – 12 വയസ്സ്): 30 രൂപ
- മുതിർന്ന പൗരന്മാർ: 50 രൂപ
- ഭിന്നശേഷിക്കാർ: സൗജന്യം
സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. അഞ്ച് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും, 20 വിദ്യാർത്ഥികളോടൊപ്പം വരുന്ന ഒരു അധ്യാപകൻ/അധ്യാപിക/ജീവനക്കാരൻ എന്നിവർക്കും 30 രൂപ നിരക്കിൽ പ്രവേശനം അനുവദിക്കും (ഹെഡ് മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ അനുമതി ആവശ്യമാണ്).
വാഹന പാർക്കിങ് നിരക്കുകൾ:
- ഇരുചക്രവാഹനങ്ങൾ: 25 രൂപ
- ഓട്ടോറിക്ഷ: 30 രൂപ
- കാർ/ജീപ്പ്: 100 രൂപ
- വാൻ/മിനി ബസ് (32 സീറ്റ് വരെ): 175 രൂപ
- ബസ്: 250 രൂപ
മറ്റ് ഫീസുകൾ: സ്റ്റിൽ ക്യാമറയ്ക്ക് 350 രൂപയും, വീഡിയോ ക്യാമറയ്ക്ക് 750 രൂപയും, ക്ലോക്ക് റൂമിനായി 25 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സുവോളജിക്കൽ പാർക്കിനുള്ളിൽ സഞ്ചരിക്കാനായി കെ.എസ്.ആർ.ടി.സി.യുടെ രണ്ട് ഇലക്ട്രിക് ബസുകളും സജ്ജീകരിച്ചിട്ടുണ്ട്. ഈ നോൺ-എ.സി ബസ്സുകളിൽ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് നിശ്ചിത നിരക്കും ഈടാക്കും.




