വളാഞ്ചേരി ആതവനാടിൽ ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ ജാഫറും മരണത്തിന് കീഴടങ്ങി. ചട്ടിപ്പറമ്പ് ചെങ്ങോട്ടൂർ സ്വദേശി കാട്ടികുളങ്ങര ഉമ്മറിന്റെ മകൻ ജഹഫർ (ജാഫർ) ആണ് മരിച്ചത്.
ഇതോടെ കഴിഞ്ഞ മാസം നടന്ന ഈ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 10.30-ന് ചെങ്ങോട്ടൂർ ജുമുഅ മസ്ജിദിൽ നടക്കും.
കഴിഞ്ഞ മാസം 20-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന ലോറി നിയന്ത്രണം വിട്ട് ക്വാറിയിലെ ആഴമേറിയ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയി. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന സഹായി മുസ്തഫയെ കാണാതാവുകയും, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വെള്ളത്തിൽ മുങ്ങിയ ലോറിക്കടിയിൽ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തിയ ജാഫറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് മരണം സംഭവിക്കുകയായിരുന്നു.




