ചിക്ക്മഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്ക് കണ്ണീരോടെ വിട നൽകി ജന്മനാട്. തിരുവില്വാമല ഐവർമഠത്തിൽ നടന്ന സംസ്കാര ചടങ്ങുകളിൽ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുമ്പോഴും സംഭവസ്ഥലത്തെ വൈരുദ്ധ്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്.
പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശ്രീനന്ദയുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. സഹപാഠികളും ബന്ധുക്കളും നെഞ്ചുപൊട്ടി വിലപിച്ച കാഴ്ച കണ്ടുനിന്നവരിലും നോവായി. ഉച്ചയോടെ തിരുവില്വാമല ഐവർമഠത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം സഹോദരൻ സച്ചു ചിതയ്ക്ക് തീകൊളുത്തി.
ശനിയാഴ്ച രാവിലെ പുറത്തുവന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. 1500 അടി താഴ്ചയിലേക്ക് വീഴുമ്പോൾ പാറയിലോ മരച്ചില്ലകളിലോ തട്ടിയാകാം ശരീരത്തിൽ മറ്റ് മുറിവുകൾ ഉണ്ടായതെന്നാണ് നിഗമനം. മറ്റ് ആരോപണങ്ങൾ ഒഴിവാക്കാനായി പോസ്റ്റ്‌മോർട്ടം നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വീഴ്ചയെ ശരിവെക്കുമ്പോഴും കുടുംബാംഗങ്ങൾ ചില സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. ശ്രീനന്ദയെ അവസാനമായി കണ്ട സ്ഥലത്തല്ല മൃതദേഹം കണ്ടെത്തിയത് എന്നതാണ് പ്രധാന വൈരുദ്ധ്യം. പെൺകുട്ടി തെന്നിവീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്നതിൽ ജില്ലാ പോലീസ് മേധാവി ജിതേന്ദ്ര ദയമയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രാഥമികമായി മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് കർണാടക പോലീസ് പറയുന്നത്. എങ്കിലും കുടുംബത്തിന്റെ സംശയങ്ങൾ കൂടി പരിഗണിച്ച് വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തും. അന്വേഷണവുമായി കുടുംബം പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.




