ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 5,000 കോടി ഡോളറിന്റെ (ഏകദേശം $50 billion) അധിക ബജറ്റിനായുള്ള (Supplemental Budget Request) തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയിൻബെർഗിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ നടക്കുന്നത്. ബജറ്റ് നീക്കങ്ങൾക്ക് പുറമെ, ആയുധ നിർമ്മാണം വേഗത്തിലാക്കുന്നത് സംബന്ധിച്ച് പ്രമുഖ യുഎസ് പ്രതിരോധ കമ്പനികളുടെ തലവന്മാരുമായി വരുംദിവസങ്ങളിൽ വൈറ്റ് ഹൗസ് ചർച്ച നടത്തും. ലോക്ഹീഡ് മാർട്ടിൻ, റേതിയോൺ തുടങ്ങിയ കമ്പനികൾ ഇതിൽ പങ്കെടുത്തേക്കും.
അതേസമയം, യുദ്ധസമയത്തെ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിന് യുഎസ് കോൺഗ്രസിൽ ഇന്ന് വോട്ടിങ് നടക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമിതാധികാരപ്രയോഗം നടത്തുന്നുവെന്ന് ഡെമോക്രാറ്റുകൾ വിമർശിച്ചു. യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ട്രംപിന്റെ പരാമർശം. ഇറാനിൽ നിന്നുള്ള ഭീഷണി നേരിടേണ്ടതുണ്ടെന്നും കത്തിൽ ട്രംപ് പരാമർശിക്കുന്നു. ട്രംപിന്റെ യുദ്ധ പദ്ധതികളെപ്പറ്റി അറിവില്ലെന്ന് യു എസ് കോൺഗ്രസ് അംഗങ്ങൾ പ്രതികരിച്ചു.




