സംസ്ഥാനത്ത് യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുസ്ലിം ലീഗിന്റെയും കോൺഗ്രസ് നേതാക്കളുടെയും വിലയിരുത്തൽ. 85-ലധികം സീറ്റുകൾ നേടി യുഡിഎഫ് ഭരണമുറപ്പിക്കുമെന്നും മലപ്പുറത്തെ മുഴുവൻ സീറ്റുകളിലും ലീഗ് വിജയിക്കുമെന്നും പാണക്കാട് ചേർന്ന നേതൃയോഗം വിലയിരുത്തി. അതേസമയം നൂറ് സീറ്റുകൾ വരെ ലഭിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം.
തിരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ സർവേകളുടെയും നേതൃയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് തങ്ങളുടെ ആത്മവിശ്വാസം പങ്കുവെക്കുന്നത്. മത്സരിച്ച 27 മണ്ഡലങ്ങളിൽ 21 മുതൽ 24 വരെ സീറ്റുകളിൽ ലീഗ് വിജയം ഉറപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ 12 സീറ്റുകളിലും വിജയം സുരക്ഷിതമാണെന്നാണ് ലീഗിന്റെ നിഗമനം. പാണക്കാട് കുടുംബാംഗങ്ങൾ നേരിട്ട് പ്രചാരണത്തിനിറങ്ങിയത് ഗുണം ചെയ്തെന്നും താഴേത്തട്ടിൽ ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്നും യോഗം വിലയിരുത്തി.
ലീഗിന്റെ പ്രവചനങ്ങളെക്കാൾ വലിയ കുതിപ്പാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. നൂറ് സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും വിസ്മയകരമായ വിജയം കാത്തിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഭരണപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനവുമായാണ് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ രംഗത്തെത്തിയത്. തുടർഭരണം ലഭിക്കുമെന്ന് ഉറപ്പിച്ചു പറയാൻ ആർജ്ജവമുള്ള ഒരൊറ്റ നേതാവ് പോലും സിപിഐഎമ്മിൽ ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോളിങ് ശതമാനത്തിലുണ്ടായ വർദ്ധനവ് യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഐക്യത്തോടെ പ്രവർത്തിച്ചതും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏകീകരണവും യുഡിഎഫിന് വലിയ കരുത്തായി. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി നേതൃത്വം.




