സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് നവജീവനുകൾ. ജീവിതയാത്ര ഒരുമിച്ച് തുടങ്ങാൻ കാത്തിരിക്കെ അപ്രതീക്ഷിതമായി എത്തിയ മരണം മലപ്പുറം സ്വദേശി മുഹമ്മദ് ഫായിസിനെയും (25), കോഴിക്കോട് സ്വദേശി അംനത്തിനെയും (25) ഒരേ നിമിഷം കൂടെക്കൂട്ടി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേശീയപാത 766-ൽ മുത്തങ്ങ കല്ലൂർ 67-ന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം.
കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും മുത്തങ്ങ ഭാഗത്തുനിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിയുടെ മുൻവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടു. ബത്തേരി പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചത്.
ദുബായിലായിരുന്ന ഫായിസ് അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. അംനത്തും ഫായിസും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നതായും ഇരുവരും പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. അംനത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
മുഹമ്മദ് ഫായിസ്: മലപ്പുറം കാലടി കാടഞ്ചേരി സ്വദേശി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മൊയ്തീന്റെയും സൽമത്തിന്റെയും മകനാണ്. സഹോദരങ്ങൾ: തസ്‌ലിം, തെസ്‌നി.
അംനത്ത്: കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം ചേരിക്കണ്ടി വീട്ടിൽ പരേതനായ ആലിക്കോയയുടെയും സൈനബയുടെയും മകളാണ്. മകൻ: ഹിഷാം ഹാലിം.
അപകടവിവരമറിഞ്ഞ് ബുധനാഴ്ച തന്നെ ബന്ധുക്കൾ ബത്തേരിയിലെത്തിയിരുന്നു. ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകി. വിലാപയാത്രയായി മൃതദേഹങ്ങൾ മലപ്പുറത്തെയും കോഴിക്കോട്ടെയും സ്വവസതികളിലേക്ക് കൊണ്ടുപോയി.




