ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെ അപലപിക്കാത്തതിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ വിദേശ നയത്തിന്റെ വിശ്വാസതയെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയരുന്നു. കേന്ദ്രം മൗനം തുടരുകയാണെങ്കിൽ ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയും വിശ്വാസ്യതയും സംശയത്തിന്റെ മുനയിലാകുമെന്നും ഇന്ത്യന്‍ നിലപാട് ചോദ്യം ചെയ്യപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധി ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനം പങ്കുവച്ചാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം.
ഇന്ത്യ ഖമനയിയുടെ വധത്തില്‍ നിശബ്ദത പാലിക്കുന്നത് നിഷ്പക്ഷതയല്ലെന്ന് സോണിയ ഗാന്ധി. അത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. 2001 ഏപ്രില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ ഇറാന്‍ സന്ദര്‍ശനം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു സോണിയയുടെ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനം.
ഖമനയിയുടെ കൊലപാതകം സമകാലിക അന്താരാഷ്ട്ര ബന്ധങ്ങളിൽ വലിയൊരു വിള്ളലാണ് വീഴ്ത്തിയിരിക്കുന്നതെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഇറാനെതിരായ യു എസ്- ഇസ്രയേൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹം യുഎഇയിലെ ഇറാന്റെ പ്രത്യാക്രമണത്തെ അപലപിക്കുന്നതിലേക്ക് മാത്രം ഒതുങ്ങുകയും ചെയ്തു. ഈ നിശബ്ദത നിഷ്പക്ഷതയല്ലെന്നും സോണിയ ചൂണ്ടിക്കാട്ടി. ഖമനയിയുടെ കൊലപാതകം നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് പ്രധാനമന്ത്രി മോദി നെതന്യാഹു സർക്കാരിന് വ്യക്തമായ പിന്തുണ ആവർത്തിച്ചിരുന്നുവെന്നും സോണിയ പറഞ്ഞു.




