വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ മധ്യപൂർവേഷ്യയിലെ സംഘർഷ മേഖലയിൽ നിന്ന് മലയാളികൾ നാട്ടിലേക്ക്. കൊച്ചിയിൽ നിന്ന് മസ്ക്കറ്റിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. മസ്കറ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് രാത്രി 11: 59 വരെ നിർത്തിവെച്ചിരുന്നു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് എയർ ഇന്ത്യയുടെ നിർദേശം.
യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ പ്രത്യേക സർവീസുകൾ നടത്തും. നാല് വിമാനങ്ങൾ ആയിരിക്കും സർവീസ് നടത്തുക. ഫുജൈറയിൽ നിന്ന് ഡൽഹി – മുംബൈ – കൊച്ചി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് ഉണ്ടാകുക. രണ്ടു വിമാനങ്ങൾ മുംബൈയിലേക്ക് ആയിരിക്കും. കൂടുതൽ സർവീസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുക ആണെന്നും എയർലൈൻ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തിയിൽ നടക്കുന്ന മാറ്റങ്ങൾ വ്യോമയാനമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ യാത്ര സുഖമമാക്കുന്നതിനുള്ള നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം വ്യക്തമാക്കി.




