മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വെള്ളിയാഴ്ച പള്ളിയിലേക്ക് പോകുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ പത്താം ക്ലാസുകാരായ സീനിയേഴ്സ് സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ മീനാർകുഴി സ്വദേശി ഷഹബാസ് ടി.ക്ക് സാരമായി പരിക്കേറ്റു. വിദ്യാർത്ഥി ചികിത്സയിലാണ്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവത്തിൽ അഞ്ചോളം വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായാണ് റിപ്പോർട്ടുകൾ.
മർദ്ദന വിവരം സ്കൂൾ അധികൃതർ മറച്ചുവെക്കാൻ ശ്രമിച്ചതായി ഷഹബാസിന്റെ അമ്മ ആരോപിച്ചു. മകന് സുഖമില്ലെന്ന് മാത്രമാണ് സ്കൂളിൽ നിന്ന് അറിയിച്ചത്. എന്നാൽ മകൻ മർദ്ദനത്തിനിരയായ വിവരം ബോധപൂർവം മറച്ചുവെക്കാൻ ശ്രമിച്ചുവെന്നും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ ഷഹബാസിന്റെ അമ്മ പോലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
തനിക്ക് എന്തുകൊണ്ടാണ് മർദ്ദനമേറ്റതെന്ന് അറിയില്ലെന്ന് ഷഹബാസ് പറയുന്നു. സുഹൃത്തുമായി സീനിയേഴ്സിന് എന്തോ പ്രശ്നം നിലനിന്നിരുന്നു. അതിന്റെ പേരിലാണ് തങ്ങളെ ക്രൂരമായി മർദ്ദിച്ചതെന്ന് ഷഹബാസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




