മലപ്പുറം: പെരുവള്ളൂര്‍ പറമ്പില്‍ പീടികയില്‍ ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വേങ്ങര പാക്കടപ്പുറായ മാടംചിന കൊട്ടേക്കാട്ട് പരേതനായ മമ്മിതുവിന്റെ മകന്‍ നിസാറാണ് (32) മരിച്ചത്. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇക്കഴിഞ്ഞ ജനുവരി 11-ന് ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. പടിക്കല്‍ – കരുവാങ്കല്ല് റോഡില്‍ പെരുവള്ളൂര്‍ പറമ്പില്‍ പീടിക പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന സമയത്തുതന്നെ നിസാറിന്റെ സുഹൃത്തും പാക്കടപ്പുറം മാടന്‍ചീന സ്വദേശിയുമായ സി.പി (ചക്കിപ്പറമ്പന്‍) ഉസ്മാന്റെ മകന്‍ മുനീര്‍ (24) മരിച്ചിരുന്നു. പടിക്കല്‍ കരുവാങ്കല്ല് റോഡില്‍ പെരുവള്ളൂര്‍ പറമ്പിൽ പീടിക എച്ച്.പി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പെട്രോള്‍ പമ്പിലേക്ക് കയറുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെങ്കിലും മുനീര്‍ മരിച്ചു.
നിസാറിന്റെ മാതാവ്: ഉമ്മു ജമീല. ഭാര്യ: ഷബാന. മക്കള്‍:മുഹമ്മദ് അഫ്സാന്‍, ഹിനാറ. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മാടംചിന ജുമാ മസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗള്‍ഫിലായിരുന്ന നിസാര്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. പ്രവാസ ജീവിതത്തില്‍ നിന്ന് അവധിക്ക് എത്തിയ ഇരുവരുടെയും അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി.




