പാലക്കാട്: ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. കണ്ണിയംപുറം ശ്രീരാംനഗറിൽ നന്ദകുമാറിൻറെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച അഞ്ചു ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങൾ മോഷണം പോയി. അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന ഡയമണ്ട് പതിപ്പിച്ച സ്വർണമാല, സ്വർണമോതിരം എന്നിവയാണ് മോഷണം പോയത്. നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ ജനുവരി ഒന്നുമുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് ഇടയ്ക്കിടെ വന്ന് വീട് നോക്കാറുള്ളത്. ശനിയാഴ്ച ഇലക്ട്രിസിറ്റി ബിൽ വന്നിട്ടുണ്ടോയെന്ന് നോക്കാൻ ഭാര്യപിതാവ് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറിയിലെ അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങൾ കവർന്നത്. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.




