രാജ്യത്ത് ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഇന്നും നാളെയും 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിൽ ആണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക എന്ന് സെൻട്രൽ റയിൽവേ അറിയിച്ചു. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകൾ വിന്യസിച്ചു.
വിമാന പ്രതിസന്ധിയ്ക്ക് പരിഹാരമാകാത്തതിനെ തുടർന്ന് ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകൾ മുടങ്ങിയേക്കും. ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങും എന്ന് ഇൻഡിഗോ അറിയിച്ചിരുന്നു. ഡൽഹി, ചെന്നൈ, ജമ്മു കശ്മീർ വിമാനത്താവളങ്ങളിലെ എന്ന് അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരത്തു നിന്നും ഇൻഡിഗോയുടെ 5 വിമാനങ്ങൾ റദ്ദാക്കി. ഡൽഹി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂർ വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ ഒരു മണിക്ക് പോകേണ്ടിയിരുന്ന ഷാർജ വിമാനം വൈകിയാണ് പുറപ്പെട്ടത്.
കണ്ണൂരിൽ നിന്ന് 6:05 ന് പുറപ്പെടേണ്ട ഡൽഹി വിമാനം റദ്ധാക്കി. ബാക്കി 4 ഇൻഡിഗോ വിമാനങ്ങൾ ഇന്ന് ആണ് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടത്. വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബർ 10-നും 15-നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ.




