ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. എൻഡിഎ മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. ഇതിനിടെ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് എൻഡിഎയുമായി സഹകരിക്കാൻ തീരുമാനിച്ചു. നേരത്തെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്തായ തേജ് പ്രതാപ് യാദവ് സ്വന്തം പാർട്ടി രൂപീകരിച്ച് മത്സരിച്ചെങ്കിലും വൻപരാജയമാണ് നേരിട്ടത്.
ഇത്തവണയും രണ്ടു ഉപമുഖ്യ മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ടാകും. ബിജെപിക്കും ജെഡിയുവിനും തുല്യമന്ത്രി സ്ഥാനങ്ങൾ ലഭിക്കും. എൽ ജെ പി ക്ക് രണ്ടു മന്ത്രി സ്ഥാനങ്ങൾ നൽകും. ആർഎൽഎം, എച്ച് എ എം എന്നിവർക്ക് ഓരോ മന്ത്രി സ്ഥാനങ്ങളും നൽകാൻ തീരുമാനമായി. നാളെ ബിജെപി നിയമസഭ കക്ഷിയോഗം ചേരും. ജെ ഡി യു എംഎൽഎമാർ ഇന്ന് പട്നയിൽ യോഗം ചേരും.
മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജി നൽകിയേക്കും. രാജിക്ക് പിന്നാലെ എൻഡിഎ നിയമസഭ കക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷ് കുമാറിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കാനാണ് നീക്കം. പുതിയ മന്ത്രിസഭ സംബന്ധിച്ച ഫോർമുലയും തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ ഗാന്ധി മൈതാനിൽ വലിയ ആഘോഷത്തോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനാണ് എൻഡിഎ തീരുമാനിച്ചിരിക്കുന്നത്.




