അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു. അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്‌കോസി പരിക്രമ’ യാത്ര കടന്നുപോകുന്ന വഴിയിലും മാംസാഹാരങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചത്.
പ്രദേശത്തെ മതപരവും സാംസ്‌കാരികവുമായ ‘ശുദ്ധി’ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് അവകാശവാദം. രാം പഥിലെ ഇറച്ചി കടകൾ കോർപ്പറേഷൻ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ മദ്യശാലകൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അയോധ്യ ഭരണകൂടം അറിയിച്ചു.
കടകള്‍ക്കും ഹോട്ടലുകള്‍ക്കും പുറമെ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് മാംസാഹരങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതിനും അധികൃതര്‍ വിലക്കി. ഇതിന് പുറമെ ഗസ്റ്റ് ഹൗസുകളിലും ഹോംസ്റ്റേകളിലും മാംസാഹാരം വിളമ്പുന്നതിലും വിലക്കുണ്ട്.
നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശവാസികളുടെയും നാട്ടുകാരുടെയും തുടര്‍ച്ചയായ പരാതിയെത്തുടര്‍ന്നാണ് മാംസാഹാരത്തിന് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം. നിയന്ത്രണം സംബന്ധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് സംസ്ഥാനത്ത അസിസ്റ്റന്റ് ഫുഡ് ഇന്‍സ്‌പെക്ടര്‍ പ്രതികരിച്ചു.




